12/11/2010

തീവണ്ടിപ്പാളങ്ങൾ കൂട്ടി മുട്ടുന്നിടത്തേക്ക്........

ദിലീപ്‌ : വീട് പട്ടാമ്പി ,പാലക്കാട് ജില്ല !!! CUSATലെ btech  വിദ്യാര്‍ഥിയാണ്. 
മത്താപ്പ് എന്ന ബൂലോക സാമ്രാജ്യത്തിന്റെ അധിപന്‍ കൂടിയാണ്  ഈ ടിയാന്‍ !!.ഊഷ്മളമായി വരികള്‍ കൊണ്ട്  കവിതകളെ വേറൊരു തലത്തിലെത്തിക്കാന്‍പ്രത്യേക കഴിവുണ്ട് ഈ കവിക്ക്‌  




തീവണ്ടിപ്പാളങ്ങൾ കൂട്ടി മുട്ടുന്നിടത്തേക്ക്........ 

വല്ലാതെ തല വേദനിക്കുന്നു. തീവണ്ടിക്ക് ഇന്നു 
കുലുക്കം കൂടിയ പോലെ.

കൂട്ടിനു നശിച്ച കുറേ ശബ്ദങ്ങളും......
തീവണ്ടിയുടെ ഈ ശബ്ദം പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കാൻ പറയുന്ന പോലെ,
കളഞ്ഞിട്ടു പോന്ന ഉമ്മറക്കോലായും,
വലിച്ചടച്ച വാതിൽ‌പ്പാളികളും, ചാരു കസേരയും, നാലുകെട്ടും, കൂട്ടിവച്ച് കൂട്ടിവച്ച് കുട്ടിക്കളി മാറിയപ്പോൾ എറിഞ്ഞു കളഞ്ഞ കുന്നിക്കുരുക്കളും,
 വലിച്ചെറിഞ്ഞും പൊട്ടിച്ചും കളഞ്ഞ എനിക്കു പ്രിയപ്പെട്ടവയെല്ലാം,
കാണാത്ത ചരടുകൊണ്ട് എന്നെ കെട്ടിയിട്ട പോലെ.....
വീടിന്റെ കിഴക്കേ അതിരിലും തീവണ്ടിപ്പാളമാണ്.
ഒരിക്കലും മുട്ടാതെ നീണ്ടു കിടക്കുന്ന ജീവിതത്തിന്റെ രണ്ടറ്റങ്ങൾ.....


ഇന്നേക്ക് പതിന്നാലു ദിവസമാകുന്നു വീട്ടിൽ നിന്നു പോന്നിട്ട് അല്ലേ....
അതെ
മടക്കം?????
അറിയില്ല; അല്ല, ഉണ്ടാകില്ല.
എന്തു പറ്റി????????


വഴിനീളെ മഴയുണ്ടായിരുന്നു
കറുത്ത മാനത്തു നിന്നും കുടീയിറക്കപ്പെട്ട അഭയാർത്ഥിക്കൂട്ടങ്ങൾ...
ബസ്സിന്റെ  സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ
നെറുകിൽ അമ്മയുടെ കണ്ണുനീർ വീണ പോലെ....
ഇന്നും അമ്മയേപ്പറ്റിയുള്ള ഓർമ അതാണ്.
മങ്ങിയ ഓർമ്മകൾക്കു വെള്ളമൊഴിക്കുന്ന രണ്ടു കണ്ണുകൾ......
ഇതു വരെ ഒരിക്കലും അവയൊന്നൊപ്പാൻ ശ്രമിച്ചിട്ടില്ല......
സൌകര്യപൂർവം മറക്കുകയായിരുന്നു അവയിലെ ചൂടും വേദനയും.


അച്ഛൻ എന്നും ഒരു മങ്ങിയ ചിത്രമായിരുന്നു മനസ്സിൽ.
ഒരിക്കലെങ്കിലും കാണണമെന്നു തോന്നിയിട്ടുണ്ടാകില്ല പരസ്പരം..... 
മങ്ങാതെ കിടക്കുന്നത് ചില വാക്കുകളാണ്......
“ഇതെന്റെ വീടാണ്; ഇറങ്ങിപ്പോടാ ഇവിടെ നിന്ന്........”


അമ്മയിപ്പോഴും നോക്കിയിരിക്കുന്നുണ്ടാകും.
തിരിച്ചു വിളിക്കാൻ,
ഒരു ഉരുള ചോറു വാരിത്തരാൻ
എന്റെ മോനേ എന്നു വിളിച്ചു ചേർത്തു പിടിക്കാൻ......


ഇല്ല; ഇനി ഒരു തിരിച്ചു പോക്കില്ല.
എല്ലാ കെട്ടുകളും പൊട്ടുന്ന ശബ്ദം കേട്ടാണിറങ്ങിയത്....
അപ്പോഴും സൌകര്യപൂർവം അമ്മയെ മറന്നു കൊണ്ട്......


തീവണ്ടിയുടെ ശബ്ദം ഇപ്പോൾ സുഖകരമാണ്.
മണി കിലുങ്ങുന്ന പോലെ.....
ഒട്ടും കുലുക്കമില്ല.....
ഇവിടത്തെ ഈ ദുഷിച്ച ഗന്ധമാണു സഹിക്കാൻ പറ്റാത്തത്....
തീവണ്ടിയിൽ നിന്നു വീണാൽ മരിക്കുമെന്ന് പറഞ്ഞതാരാണ്????....
“അമ്മ“


തെക്കേ പറമ്പിലെ മൂവാണ്ടൻ മാവു വീഴുന്നു......
ഒരു മുഴുവൻ വാഴയിലയുടെ ഒരരുക്കിലേക്കില്ലാത്ത എന്നെ ദഹിപ്പിക്കാൻ.....
എന്റെ കൂടെ എനിക്കു പ്രിയപ്പെട്ട പലതും....... 

സമയമായി
കരച്ചിലിന്റെ ശബ്ദം കൂടി.....
അമ്മ മാത്രം ഇപ്പോഴും , തുള്ളി പോലും പെയ്യാതെ, മൂടിക്കെട്ടി.......


അച്ചനെ മാത്രം കണ്ടില്ല ഉമ്മറത്തെങ്ങും.
മകൻ തീവണ്ടിയിൽ നിന്നു വലിച്ചെറിഞ്ഞുടച്ച സ്വപ്നങ്ങളുടെ പൊട്ടുകൾ പെറുക്കുകയാകും....
ഒരിക്കലും കാണിക്കാത്ത സ്നേഹതിൽ മുക്കി അവയൊന്നൊട്ടിച്ചു വെക്കാൻ.
ആ കൊച്ചു കണ്ണാടിത്തുണ്ടുകളിൽ ഒന്നു മുഖം നോക്കാൻ......

പോവുകയാണു ഞാൻ. പച്ചമണ്ണിൽ വച്ച മാവിൻ വിറകിനു മുകളിലൂടെ.
വെന്തു പൊള്ളുന്ന മണ്ണും മനസ്സുമുപേക്ഷിച്ച്.....
ഒരു വലിയ തീവണ്ടിയിൽ, മനസ്സോളമെത്തുന്ന തീവണ്ടിപ്പാളത്തിലൂടെ,
അവ കൂട്ടി മുട്ടുന്നിടത്തേക്ക്.........

5 comments:

  1. മത്താപ്പ് എന്ന ബൂലോക സാമ്രാജ്യത്തിന്റെ അതിപന്‍ കൂടിയായ ദിലീപ് കുട്ടന് ആശംസകള്‍.

    ReplyDelete
  2. തിരിച്ചറിയുന്നു ഞാനിന്ന്,
    നിന്‍ ഭൂലോക സാമ്രാജ്യത്തില്‍,
    സാഹിത്യമാം ആഴക്കടല്‍,
    അലതല്ലുന്നുവെന്നു...

    എല്ലാ ആശംസകളും...

    ReplyDelete
  3. Are you a student of Prof/Dr. Jacob Alapatt (Neuro) at CMC...? He is a very good family friend

    ReplyDelete
  4. കുറച്ച് നാളായി നിങ്ങളുടെ ഈ കാക്കകൂട്ടിലേക്ക് എത്തിനോക്കിയിട്ട്. ഏതായാലും മത്താപ്പിന്റെ നല്ല ഒരു കവിത വായിക്കാന്‍ കഴിഞ്ഞു.

    ReplyDelete